Sunday, October 23, 2011

അവികല സ്നേഹം

അറിയുന്നു ഞാനപരാധിയാണെങ്കിലും
അകലാതെ  നിന്‍പാദമണയുന്നിതാ.
അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും
അറിഞ്ഞു കൈക്കൊള്ളു‍കെന്‍ നീറുംമനം

അരുതെന്ന് ചൊല്ലിയ കാര്യങ്ങളൊക്കെയും
അറിയാതെ അപാരാധി ചെയ്തു പോയി
ആണികൾ ആഴ്ന്നതാം ആ കരം നീട്ടി നീ
കൂട്ടിനായ് വന്നതും കണ്ടീല ഞാന്‍

വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചെൻ ഉൾക്കണ്ണിനാൽ
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു  ഞാന്‍ പൈതലെന്നു.

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടതാം .
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..!